14/03/2021
തലക്ക് വില പറയാത്തവർ....
📱മൊബൈലിന് സ്ക്രീൻ ഗാർഡ് വേണമോ?
പതിനായിരമോ ഇരുപതിനായിരമോ കൊടുത്ത് വാങ്ങുന്ന ഫോൺ വലിച്ചെറിയപ്പെടാൻ സാദ്ധ്യതയില്ല, എന്നാലും മാറ്റിവക്കാൻ കഴിയുന്ന സ്ക്രീനിന്റെ മുകളിൽ സ്ക്രീൻ ഗാർഡ് ഒട്ടിക്കുന്ന നമ്മൾ, അപകടത്തിൽ 20 മീറ്ററിനപ്പുറത്തേക്ക് വലിച്ചെറിയപ്പെടാവുന്ന, വീണാൽ തറയിൽ അടിച്ച് ചിതറിയേക്കാവുന്ന, മാറ്റിവക്കാൻ സാധിക്കാത്ത തല സംരക്ഷിക്കാൻ ഗാർഡ് വക്കുവാൻ മടി കാട്ടുന്നത്.
🛑ദേശീയ ഗതാഗതഹൈവേ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 ൽ 56136 പേരാണ് മോട്ടോർ സൈക്കിൾ അപകടത്തിൽ മരിച്ചത് ആകെ മരിച്ച ആളുകളുടെ എണ്ണമായ 1,51,113 ന്റെ 37% പേരും മരിച്ചത് രണ്ട് ചക്രം മാത്രം ഉള്ള യാന്ത്രികമായ (machine) സ്ഥിരതയില്ലാത്ത (stability) ഈ വാഹനം ഉപയോഗിച്ചത് കൊണ്ടാണ്.
🖋️ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 2019 ൽ ലോകത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന അമേരിക്കയിൽ 22,11,439 അപകടങ്ങളിൽ കേവലം 37,461 പേർ മാത്രം മരിച്ചപ്പോൾ, നമ്മുടെ ഭാരതത്തിൽ അമേരിക്കയിൽ നടന്ന അപകടത്തിന്റെ അഞ്ചിലൊന്നു മാത്രം വരുന്ന 4,80,652 അപകടങ്ങളിൽ നിന്ന് മാത്രമായി അമേരിക്കയിൽ മരിക്കുന്നതിന്റെ അഞ്ചിരട്ടി ആളുകൾ കൊല്ലപ്പെട്ടതിന്റെ പ്രധാന കാരണം നമ്മൾ കൂടുതലും ഉപയോഗിക്കുന്നത് ഏറ്റവും അപകടകരമായ ഈ വാഹനം ആണ് എന്നതുകൊണ്ട് കൂടിയാണ്.
🏍️ഇതിൽ തന്നെ ടൂവീലർ ഓടിച്ചിരുന്ന 30,148 പേരും പുറകിൽ ഇരുന്ന 14,518 പേരും (ആകെ 44666 പേർ ആകെ മരണത്തിന്റെ 29.82%) കൊല്ലപ്പെട്ടത് ഹെൽമെറ്റ് ധരിക്കാത്തതു കൊണ്ടാണെന്ന് കണക്കുകൾ കാണിക്കുന്നു.
🗡️പഴയകാലത്ത് യുദ്ധത്തിന് ഉപയോഗിച്ചിരുന്ന ശിരോ കവചം എന്ന അർത്ഥം വരുന്ന helm എന്ന വാക്കിൽ നിന്നാണ് ഹെൽമറ്റ് എന്ന പദം ഉണ്ടായത്. 1914 ൽആണ് ഹെൽമെറ്റ് ആദ്യമായി രൂപപ്പെടുത്തിയത് എങ്കിലും ലോകത്ത് ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ തുടങ്ങുന്നതും നിയമപരമായ ബാധ്യതയായി ഉൾപ്പെടുത്തുന്നതും 1970 ഓടുകൂടിയാണ്.
📕എന്നാൽ ഇന്നും 50% ത്തോളം ആളുകൾ നമ്മുടെ രാജ്യത്ത് ഹെൽമെറ്റ് ധരിക്കാതെ ടൂ വീലറിൽ സഞ്ചരിക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ടായിരിക്കാം മോ:വാഹന നിയമം സെക്ഷൻ 129 ൽ 2019-ൽ കൂടുതൽ കർശനമായ ഭേദഗതി വരുത്തിയത്. അതിൻ പ്രകാരം
നാല് വയസ്സിന് മുകളിൽ പ്രായമുള്ള വാഹനം ഓടിക്കുന്നവരോ പുറകിലിരിക്കുന്നവരോ മടിയിൽ ഇരിക്കുന്നവരോ (being carried) നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം.
🔩Bureau of Indian standard നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോടു കൂടിയ (IS :4151) തലക്ക് മുഴുവനായി പ്രൊട്ടക്ഷൻ നൽകുന്ന ഹെൽമെറ്റായിരിക്കണം ധരിക്കേണ്ടത് മാത്രവുമല്ല ചിൻ സ്ട്രാപ്പ് ഇടുകയും വേണം, ഇല്ല എങ്കിൽ 500 രൂപ പിഴ അടക്കണം എന്ന് മാത്രമല്ല മൂന്ന് മാസത്തേക്ക് നിർബന്ധമായും ലൈസൻസ് അയോഗ്യമാക്കപ്പെടുകയും അതിന് ശേഷം ഡ്രൈവർ റിഫ്രഷർ ട്രെയിനിംഗ് പൂർത്തിയാക്കിയാലേ ലൈസൻസ് തിരിച്ച് നൽകൂ എന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. വാഹന പരിശോധന, ക്യാമറ ചെക്കിംഗ് രീതികളിലേക്ക് മാറ്റപ്പെടുകയും കുറ്റകൃത്യങ്ങൾ ഓൺലൈനായിത്തന്നെ രേഖപ്പെടുത്തുകയും ചെയ്യുന്ന ആധുനിക കാലഘട്ടത്തിൽ ഇത് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കും എന്നത് സംശയമില്ല.
⛑️ ഇപ്പോഴും ഹെൽമെറ്റ് ധരിക്കാത്തത് അവകാശമായി കൊണ്ടു നടക്കുന്നവർക്കും അവർക്ക് വേണ്ടി വാദിക്കുന്നവർക്കും(ലഹരി മരുന്ന് വേട്ട, ചാരായ വേട്ട എന്ന പദത്തോടൊപ്പം ഹെൽമെറ്റ് വേട്ട എന്ന പദം സംഭാവന ചെയ്തവർക്കും) ഇനിയും നേരം വെളുക്കാത്തവർക്കും നല്ല നമസ്കാരം ....
*സംസ്കാരപൂർണ്ണമാകട്ടെ നമ്മുടെ
നിരത്തുകൾ* ....❣️